കഥകൾ സത്യം പറയുന്ന കാലം

Cultural Nationalism, Political Brahmanism

പി.എൻ.ഗോപീകൃഷ്ണൻ ഏറെ പ്രിയപ്പെട്ട കവിയാണ്. മനുഷ്യരോടും മറ്റു സഹജീവികളോടുമുള്ള കരുതലിൻ്റെ ആത്മീയത അനുഭവിപ്പിക്കുന്ന കവിതകളാണദ്ദേഹത്തിന്‍റേത്. സ്വന്തം രാജ്യത്തെ വിഴുങ്ങാനിരിക്കുന്ന വർഗീയ വിഷജീവിയുടെ നിഴലാട്ടം 90-കളിൽത്തന്നെ ഭീതിയോടെകണ്ട് കവിതയിലൂടെ പ്രതികരിച്ചിട്ടുണ്ടദ്ദേഹം. ഗുജറാത്ത് കലാപത്തിൽ ചുട്ടു കൊല്ലപ്പെട്ട ഇഹ്സാൻ ജിഫ്രിയെന്ന ജനപ്രതിനിധിയുടെ മകളുടെ  പൊള്ളുന്ന അക്ഷരങ്ങൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്തപ്പോഴുണ്ടായ മാനസിക സംഘർഷത്തെപ്പറ്റി അദ്ദേഹം ഓർമ്മിച്ചെടുക്കുന്നു. ഇന്ത്യൻ ജനത ദീർഘകാലം അലസമായി കൈകാര്യംചെയ്യുകയും പിന്നീട് ചായം പൂശി അവതരിപ്പിക്കപ്പെട്ടപ്പോൾ നിസ്സംഗമായി സ്വീകരിച്ചു  തുടങ്ങുകയുംചെയ്ത ചോരയിൽ കുതിർന്ന ഓർമകളെ പച്ചയായി പൊളിച്ചു കാട്ടുന്നതായിരുന്നു ഗോപീകൃഷ്ണൻ്റെ ‘സത്യാനന്തരം സവർക്കർ’ എന്ന ലേഖനം. ‘നാഥുറാം ഗോഡ്സെയും ഹിന്ദുത്വത്തിൻ്റെ സത്യാന്വേഷണ പരീക്ഷകളും’ അത്തരം ഓർമകളുടെ തുരുമ്പിളക്കൽ തന്നെ!

കവിതയിൽ ഒതുങ്ങാത്തവയെ കഥകളായോ നോവലായോ പരിവർത്തിപ്പിക്കാഞ്ഞതെന്തേ കവി? നോവലിൽപ്പോലും ഒരുക്കാനാവില്ല ആ ഭീകരജീവിയുടെ പല്ലുകളും നഖങ്ങളും വിഷച്ചിറകുകളും എന്നറിഞ്ഞിരുന്നിരിക്കണമദ്ദേഹം.

പി.എന്‍.ഗോപീകൃഷ്ണന്‍

വിനോദ് കൃഷ്ണയെന്ന യുവഎഴുത്തുകാരൻ, ബോംബെയിൽ വളർന്നവൻ, ഗോപീകൃഷ്നേക്കാൾ ഒരു പക്ഷേ, ഫാസിസ്റ്റ് സ്വാധീനത്തെ അടുത്തറിയാൻ കഴിഞ്ഞവൻ, ‘9എം.എം.ബെരേറ്റ’ എന്ന  നോവലിലൂടെ ഹിന്ദുത്വ ഭീകരതയെ അനാവരണം ചെയ്യുന്നുണ്ട്. രക്തമുറയുന്ന ആ മികച്ച രാഷ്ട്രീയനോവൽ വായന ഗോപീകൃഷ്ണൻ്റെ ‘ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ’ക്കു ശേഷമായിരുന്നു എനിക്കു സാധ്യമായത്. അതെത്ര നന്നായെന്നും തോന്നി. കാരണം, ‘9എം.എം ബെരേറ്റ’ ഗാന്ധി വധക്കാരെ പ്രതിനായകരാക്കിത്തന്നെയാണ് എഴുതപ്പെട്ടതെങ്കിലും അതൊരു നോവലാണ്. അതിലെ കഥാപാത്രനിർമിതിയുടെ മികവ് നോവൽ മാത്രം വായിച്ച ഒരാളെ ചിന്താക്കുഴപ്പത്തിലാക്കില്ലേ എന്നൊരു ശങ്ക! ഗോഡ്സെയും സഹകാരി നാരായൺ ആപ്തെയുമൊക്കെയാണ് മുഖ്യകഥാപാത്രങ്ങളെങ്കിലും അവരുടെ മനസ്സുകളെ അങ്ങേയറ്റം സ്വാധീനിച്ച സവർക്കറെന്ന ഗുരുസ്ഥാനീയൻ്റെ ബിംബനിർമിതി അസ്വസ്ഥമാക്കുംവിധം തിളക്കമുററതായിരുന്നു അതിൽ. നോവലിസ്റ്റിൻ്റെ ഉദ്ദേശ്യം ആ ദു:സ്വാധീനത്തിൻ്റെ വ്യാപ്തി നമ്മെ അനുഭവിപ്പിക്കുക എന്നതായിരുന്നുവെങ്കിലും ചരിത്രമറിയാത്ത ഒരു നേർവായനക്കാരനെ സ്വാധീനിക്കാൻ അത് മതിയാവില്ലേ എന്നായിരുന്നു ഉള്ളിലുയർന്ന ആശങ്ക. ഗോപീകൃഷ്ണൻ അതീവ സത്യസന്ധമായി ചരിത്രമെഴുത്തു നടത്തിയതെന്തിന്, അതിത്രയും ബൃഹത്തായ ഒരു ഗ്രന്ഥമായതെന്തുകൊണ്ട് എന്നിവയുടെ ഉത്തരം അതാണ്. ആ പല്ലുകളും നഖങ്ങളും വിഷച്ചിറകുകളും ഉൾപ്പെടെ സമഗ്രമായിത്തന്നെ  ആവിഷ്കരിക്കാൻ മറെറാരു തെരഞ്ഞെടുപ്പില്ലായിരുന്നു അദ്ദേഹത്തിൻ്റെ മുന്നിൽ! ചരിത്രമെഴുത്തെങ്കിലും ഏറെ സർഗാത്മകമാണ് ഭാഷയും സംഭവ വിവരണങ്ങളും.

പുസ്തകത്തിന്‍റെ കവര്‍

ഗോഡ്സെ തൂക്കിക്കൊല്ലപ്പെടുംമുമ്പ് ഷിംലാ കോടതിക്കു മുമ്പാകെ, പൊതുജന സാക്ഷ്യത്തോടെ വായിച്ച സത്യവാങ്മൂലത്തെപ്പറ്റി ഒരു ന്യായാധിപൻ്റെ കമൻ്റ് ഇങ്ങനെയായിരുന്നു. ‘കേട്ടിരുന്ന ജനങ്ങളാണ് വിധി പറയാൻ അധികാരപ്പെട്ടവരെങ്കിൽ ഗോഡ്സെയെ അവർ തീർച്ചയായും കുറ്റവിമുക്തനാക്കിയിരുന്നേനെ’! അത്രയുമുണ്ടായിരുന്നു സവർക്കർ അവരിൽ കുത്തിച്ചെലുത്തിയ ആശയത്തെളിമ! തെറ്റിദ്ധരിപ്പിക്കുന്ന നന്മ പരിവേഷം! പുതിയ കാലത്തിരുന്ന് ‘എന്തുകൊണ്ട് ഞാൻ ഗാന്ധിയെ കൊന്നു?’ എന്ന ഗോഡ്സെ പുസ്തകം വായിക്കുന്നവർ തെറ്റിദ്ധരിക്കപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളു. ചരിത്രബോധമില്ലാത്ത ബുദ്ധിരാക്ഷസന്മാരും തെറ്റായ ചരിത്രം പഠിക്കേണ്ടിവരുന്ന ഇളംബുദ്ധികളുമല്ലേ ഇന്നുള്ളത്!  എൻഐടി പ്രൊഫസർ ഷൈജ ആണ്ടവനും, മുസ്ലിം സുഹൃത്തിനോട് ഗോഡ്സെ പുസ്തകം വായിക്കാൻ നിർദ്ദേശിക്കുന്ന എട്ടാം ക്ലാസുകാരി ഹിന്ദു പെൺകുട്ടിയും അങ്ങനെയാണുണ്ടാവുന്നത്.

സവർക്കർ സ്വാധീനം ഗാന്ധിയെ വധിക്കാനിറങ്ങിയ ഗോഡ്സെയുൾപ്പെടെയുള്ള ചെറുപ്പക്കാരിൽ ഏറെ വലുതായിരുന്നു. എഴുത്തുകാരനും ഉജ്ജ്വല പ്രഭാഷകനും നാടകകൃത്തും നോവലിസ്റ്റും ഒക്കെയായിരുന്നുവല്ലോ അയാൾ! ലണ്ടനിൽ നിയമവിദ്യാർഥി വിസയിൽ ചേക്കേറിയ സവർക്കർ, അവിടെ തൻ്റെ ആശയങ്ങളിൽ ആകൃഷ്ടരായ അനേകം യുവാക്കളിലൊരാളായ മദൻ ലാൽ ദിംഗ്രയെ കഴ്സൺ വില്ലിയെന്ന ബ്രിട്ടീഷ് ഉന്നതോദ്യോഗസ്ഥൻ്റെ കൊലയാളിയാക്കി പരിവർത്തിപ്പിച്ച് വധശിക്ഷ വാങ്ങിക്കൊടുത്തിരുന്നു. ലണ്ടനിലിരുന്നുകൊണ്ടുതന്നെ തോക്കയച്ചുകൊടുത്ത് പണ്ഡിറ്റ് ജാക്സനെന്ന, ഇന്ത്യക്കാരെ സ്നേഹിച്ച വെള്ളക്കാരനെ ഇല്ലാതാക്കിയിരുന്നു.



അക്കാലത്ത് ദക്ഷിണാഫ്രിക്കയിലായിരുന്ന ഗാന്ധിജി സന്ദർഭവശാൽ ലണ്ടനിലെത്തുന്നുണ്ട്. സവർക്കറുടെ ഉന്മൂലനസിദ്ധാന്തത്തിൻ്റെ വശീകരണ ശക്തി തിരിച്ചറിയുന്ന ഗാന്ധിജി അതുകൊണ്ടുതന്നെയാണ് അന്നിങ്ങനെ പറഞ്ഞത് – “ദിംഗ്ര നിഷ്കളങ്കനാണ്. അയാളെ അതിനു പ്രേരിപ്പിച്ചവരാണ് കുറ്റക്കാർ. ഭ്രാന്തമായ ഒരാശയത്തിനും മനുഷ്യനെ ലഹരിയിലാക്കാനാവും.”

1910-വരെ, കൃത്യമായിപ്പറഞ്ഞാൽ കൊലക്കുറ്റവാളിയായി ആന്തമാൻ ജയിലിലേക്കു പോകുംവരെ, മാത്രം നീണ്ടുനിന്നതായിരുന്നു സവർക്കറുടെ ബ്രിട്ടീഷ് വിരോധം. എങ്കിലും, സമാനാശയക്കാരനും ഗുരുവുമായ ബാലഗംഗാധര തിലകിനെപ്പോലെ, സ്വാതന്ത്ര്യ സമരപ്പോരാളിപ്പട്ടം മരണാനന്തരമെങ്കിലും തിരിച്ചുപിടിക്കാൻ സവർക്കർക്ക് ഇന്ന് സാധിച്ചുകൊണ്ടിരിക്കുന്നു. അല്ലെങ്കിൽത്തന്നെ, വിദേശി ബുദ്ധിജീവികളുടെ മനസ്സിൽപ്പോലും തിലകും സവർക്കറും റാനഡെയും ഒക്കെയുൾപ്പെട്ട ബ്രാഹ്മണരായിരുന്നു അക്കാലത്ത് കോളനിയധികാരത്തിനെതിരെ പൊരുതുന്ന ധീരസഖാക്കൾ. അമേരിക്കൻ എഴുത്തുകാരനായ ആൻഡേഴ്സൺ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെപ്പറ്റിയെഴുതിയ ലേഖനത്തിൻ്റെ പേര് ‘ആശീർവാദം ബ്രാഹ്മിൺസ്’ എന്നായിരുന്നു എന്ന് കേട്ടിട്ടുണ്ട്. പരാജയപ്പെട്ട സമരമായിരുന്നെങ്കിലും ആ ധീര സമരത്തിൻ്റെ മുഴുവൻ ക്രെഡിറ്റും അഭിനന്ദനങ്ങളും ബ്രാഹ്മണരിൽ (ചിത്പവൻ ബ്രാഹ്മണരിൽ) ചൊരിയുകയായിരുന്നു ആൻഡേഴ്സൺ! സവർക്കർ ബ്രിട്ടനിൽ ജയിലിലായിരുന്നപ്പോൾ തടവിൽ നിന്നിറക്കാൻ ശ്രമിച്ചവരിൽ ഒരാൾ ഡബ്ല്യു.ബി.യീറ്റ്സിന്‍റെ കാമുകിയായിരുന്നുവത്രെ. ബ്രിട്ടനിൽ നിന്ന് അറസ്റ്റുചെയ്തു കൊണ്ടുപോകും വഴി ഫ്രാൻസിൽ വെച്ച് രക്ഷപ്പെടാൻ ശ്രമിച്ച സവർക്കറെന്ന വിപ്ലവകാരിയെ അവിടെവെച്ച് അറസ്റ്റു ചെയ്തതിലെ അന്താരാഷ്ട്ര നിയമ ലംഘനത്തെപ്പറ്റി ഉറക്കെ ശബ്ദിച്ചത് കാറൽ മാർക്സിൻ്റെ ചെറുമകനും!  ബുദ്ധിജീവി വിപ്ലവ പരിവേഷം വൈദേശിക ബുദ്ധിജീവികളെപ്പോലും അത്ര മാത്രം തെറ്റിദ്ധരിപ്പിച്ചിരുന്നു എന്നർഥം.

9എം.എം.ബെരേറ്റയുടെ കവര്‍.

ചിത്പവൻ ബ്രാഹ്മണരുടെ കുത്തകയായിരുന്ന മറാത്താ സാമ്രാജ്യത്തിലെ പേഷ്വാ ഭരണനഷ്ടത്തിൻ്റെ കെറുവു മാത്രമായിരുന്നു ഈ തീവ്രനേതാക്കളുടെ ബ്രിട്ടീഷ് വിരോധത്തിനാധാരം എന്ന് ഗോപീകൃഷ്ണൻ്റെ പുസ്തകം നമ്മോടു പറയുന്നു. ഒരർത്ഥത്തിൽ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ പഴശ്ശിരാജ ഉൾപ്പെടെയുള്ളവരുടെ ചെറുത്തുനിൽപ്പുകളുടെ പശ്ചാത്തലവും സമാനംതന്നെ. മറാത്ത ബ്രാഹ്മണരിലെ ചെറുന്യൂനപക്ഷം മാത്രമായ ചിത്പവൻ ബ്രാഹ്മണരുടെ ചരിതം പക്ഷേ ആസുരമാകുന്നത്  അക്കാലത്തെ അവരുടെ ദളിത് വിരുദ്ധത കൊണ്ടോ അധികാരപ്രമത്തത കൊണ്ടോ മാത്രമല്ല, ഇന്ത്യൻ ദേശീയ ചരിത്രത്തെയും വർത്തമാനത്തെയുംകൂടി രക്തപങ്കിലമാക്കി തുടർന്നു കൊണ്ടിരിക്കുന്ന അധികാരക്കൊതികൊണ്ടും അതിനുപയോഗിക്കുന്ന പ്രവർത്തന പദ്ധതികൾ കൊണ്ടുകൂടിയുമാണ്. ആർ.എസ്എ.സിൻ്റെയും ഹിന്ദുമഹാസഭയുടെയും കോർപ്പറേറ്റ് കൂട്ടുകെട്ടോടെ നടപ്പാക്കാൻ വ്യഗ്രതപ്പെടുന്ന വർഗീയ ഫാസിസത്തിൻ്റെയും  ആശയങ്ങൾ ആദ്യം വിളഞ്ഞതും ഈ സമൂഹമസ്തിഷ്കത്തിൽ തന്നെ.

1907ൽ ലണ്ടൻ സന്ദർശനവേളയിൽത്തന്നെ സവർക്കറുടെ പ്രത്യയശാസ്ത്രത്തിൻ്റെ മനുഷ്യ വിരുദ്ധത തിരിച്ചറിഞ്ഞ അസ്വസ്ഥതയിൽ നിന്നാണ് തിരിച്ചുള്ള കപ്പൽയാത്രയിൽ  ഗാന്ധിജിയുടെ ഹിന്ദു സ്വരാജ് എന്ന ചെറുപുസ്തകത്തിൻ്റെ ജനനം. ഒരു നിർദ്ദോഷ കാൽപ്പനിക ഇന്ത്യാ സങ്കൽപ്പം എന്ന രീതിയിൽ ഒരു പക്ഷേ ഇന്ത്യക്കാർ കണ്ട ആ പുസ്തകം മാരകമായ ഒരു വിഷത്തിൻ്റെ മറുമരുന്നായിരുന്നുവെന്ന് തിരിച്ചറിയേണ്ടവർ  തിരിച്ചറിഞ്ഞില്ല. സ്വന്തം ജീവിതംകൊണ്ടും മരണംകൊണ്ടും ഗാന്ധി ആ വിഷജീവിക്കെതിരെ പൊരുതി. ഗാന്ധിയെപ്പോലെ അനേകർ രക്തം കൊടുത്തു പൊരുതി നേടിയ സ്വതന്ത്ര ഇന്ത്യയിൽ ജനാധിപത്യത്തിൻ്റെ കുളിർമ്മയുള്ള ചൂടിൽ ഉറങ്ങിയ നമ്മൾ, വർഷങ്ങൾ പൊഴിയവേ ആഗോള കമ്പോള സുഖങ്ങളിൽ ഉന്മത്തരായവർ, കാലിനടിയിലെ മണ്ണ് ഊർന്നു പോകുന്നതറിയാതെ പോയി. ദരിദ്ര കോടികൾ പെരുകുന്ന ജനാധിപത്യ ഇന്ത്യയെപ്പറ്റിയോ വർഗീയ വിഷം പരസ്പരം ചീറ്റി സഹോദര സമുദായക്കാരനെ വെട്ടിയും ചുട്ടും കൊന്നു തള്ളുന്നതിൽ  കയ്യറപ്പില്ലാതായ സാധാരണ ഇന്ത്യക്കാരനെ പിടികൂടിയ മാരകാശയങ്ങളെപ്പറ്റിയോ ചിന്തിക്കാതെ അലസരാകുന്ന മലയാളിയെ, കുലുക്കിയുണർത്തുന്ന പുസ്തകമാണ് ‘ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ’. പ്രതിരോധ പദാർഥം ചരിത്രത്തിനുള്ളിൽ നിന്നും വിവേകത്തിൻ്റെ രൂപത്തിൽ കടഞ്ഞെടുക്കുന്ന സോദ്ദേശകല തന്നെയായിത്തീരുന്നു ഗോപീകൃഷ്ണൻ്റെ ഈ ഉദ്യമം.



ഗാന്ധിജി മുമ്പത്തേക്കാൾ തിളക്കത്തിൽ വായനക്കാരുടെയുള്ളിൽ രേഖപ്പെടുത്തപ്പെടുന്നു ഗോപീകൃഷ്ണൻ്റെ പുസ്തകവായനയിലൂടെ എന്ന ആശ്വാസവും പറയാതെ വയ്യ. വാസ്തവത്തിൽ ഗാന്ധിജിയുടെ ജീവിതവും പ്രവർത്തനങ്ങളും വളരെ കുറച്ചു മാത്രമേ ഈ ബൃഹത് ഗ്രന്ഥത്തിലുള്ളു. ‘ഖൽ നായക്’ മാരുടെ കഥയാണല്ലോ ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റേത്. എന്തിനെയായിരുന്നു ഗാന്ധിജി സഹനസമരങ്ങളിലൂടെയും ലളിത ജീവിതത്തിലൂടെയും മതസൗഹാർദ്ദ ചിന്തകളിലൂടെയും സ്വമതത്തെ തള്ളിക്കളയാത്ത  നവീകരണ സന്ദേശങ്ങളിലൂടെയും ‘ഹിന്ദ് സ്വരാജി’ലൂടെയും  പ്രതിരോധിച്ചുകൊണ്ടിരുന്നത് എന്നതറിയുന്നതിലൂടെയാണ് ആ മഹത്വം നമ്മുടെ ഹൃദയത്തിലേയ്ക്ക് അരിച്ചെത്തുന്നത്.  ഇന്ത്യക്കാരൻ്റെ മനസ്സിലുള്ള ബിംബവൽക്കരിക്കപ്പെട്ട ഗാന്ധിജിക്ക് അപ്പോൾ ജീവൻവെക്കുന്നു. മതത്തെത്തന്നെ ഉപയോഗിച്ചുകൊണ്ടുള്ള അന്ധമായ അന്യമതവിദ്വേഷവും  സങ്കുചിതദേശീയതയും അധികാരവാഞ്ഛയുമായിരുന്നു അപ്പുറത്തെന്നും അത് അനുവദിച്ചു കൊടുക്കുന്നത് ഏറ്റവും വലിയ ദേശദ്രോഹമെന്നും ഗാന്ധിജി അറിഞ്ഞിരുന്നു. ഗാന്ധിജി ഇല്ലായിരുന്നുവെങ്കിൽ, തിലകനെപ്പോലുള്ളവർ നേതൃത്വം കൊടുത്തിരുന്ന ദേശീയ പ്രസ്ഥാനത്തിലൂടെ ആരിലേക്കായിരുന്നു ഭരണമെത്തിയിട്ടുണ്ടാവുക എന്ന ചിന്തയും ഉണരേണ്ടതുണ്ട്. ബ്രിട്ടീഷുകാർ പോകുംവരെ തീവ്രമായിത്തന്നെ തങ്ങളിലേക്കുള്ള അധികാരക്കൈമാറ്റത്തിനായി ശ്രമിച്ചിരുന്നു അവർ. പോയിക്കഴിഞ്ഞും വിഭജനാനന്തരം അഭയാർഥികളെ കൂട്ടുപിടിച്ച് അട്ടിമറിക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. എല്ലാം പരാജയപ്പെടുത്തിയത്, എല്ലാറ്റിനും വിഘാതമായത് അവരുടെ കണ്ണിൽ ഒറ്റയൊരാൾ! അതു ഗാന്ധിജിയായിരുന്നു. മരണശേഷം ഇന്ത്യക്കാരിൽ വലിയ ആത്മീയ സാന്നിധ്യമായി ഹിന്ദുത്വയെ പ്രതിരോധിച്ചു നിർത്തിയ മഹാത്മാവ്! പിൻഗാമികൾ ഖദറിലും നോട്ടിലും, അധികാരമാർഗമായും ചുരുക്കിയ ആൾ! അതിനേക്കാൾ വലിയ തെറ്റായിരുന്നു ആ മഹാൻ ഏറ്റെടുത്തു പൂർത്തിയാക്കിയ ചരിത്രദൗതൃത്തെ ഉപരിപ്ലവമായി മാത്രം മനസ്സിലാക്കാൻ പിന്നാലെ വന്നവർക്ക് ഇടവരുത്തി എന്നത്. ഗാന്ധിജിയെ കൊന്നത് ഒറ്റപ്പെട്ട ഒരു മതഭ്രാന്തൻ മാത്രമായി ഇന്ത്യൻ കണ്ണിൽ. ഗാന്ധിജിയെ വധിച്ച ഗോഡ്സെയുടെ മരണത്തിനു മുമ്പുള്ള കുറ്റബോധം, ഗാന്ധി വധത്തിൻ്റെ പേരിൽ തൻ്റെ ബ്രാഹ്മണ കുലത്തിൽപ്പെട്ട ചിലർക്കുനേരെ അക്രമമുണ്ടായി എന്നതു മാത്രമായിരുന്നത്രെ! മരണവേളയിലും കത്തിനിന്ന സ്വജനപ്രണയം! വാസ്തവത്തിൽ ഏറെ വലിയൊരു കലാപത്തിന് സാധ്യതയുണ്ടായിട്ടും ഇന്ത്യൻ ജനത അന്ന് സംയമനം പാലിച്ചത് ഏത് ആത്മീയ സാന്നിധ്യത്തിൻ്റെ ബലത്തിലായിരുന്നു? ഉപജാപകനായി കുറ്റാരോപിതനായ സവർക്കർക്കും നിയമത്തിൻ്റെ വലക്കണ്ണികൾ അന്ന് മുറിച്ചുകടക്കാനായി.

വിനോദ് കൃഷ്ണ

സവർക്കർ മെനഞ്ഞെടുത്ത സിന്ധു മുതൽ സിന്ധു (രണ്ടാം സിന്ധു സമുദ്രമാണ്) വരെയുള്ള സങ്കൽപ്പ പുണ്യഭൂമിയിലെ പൗരന്മാർ ഇവിടെ ജനിച്ചു എന്ന അവകാശമുള്ള എല്ലാവരുമല്ല, ഇവിടം പുണ്യഭൂമിയായി കരുതുന്നവർ മാത്രമാണ്. മക്കയും റോമും പുണ്യഭൂമിയായി കരുതുന്ന സെമറ്റിക് മതങ്ങളിൽ ജനിച്ചവരെല്ലാം അതുകൊണ്ടുതന്നെ വിദേശികൾ. അവകാശങ്ങളില്ലാതെ അടങ്ങിയൊതുങ്ങി കഴിയേണ്ടവർ. അനുസരിക്കാത്തവർ ശിക്ഷാർഹർ. ശത്രുപക്ഷത്തു നിർത്തിയവരെ കൂടുതൽ കൂടുതൽ ഹീനരായി ചിത്രീകരിക്കുന്നതിലൂടെ അവരുടെ ഉന്മൂലനവും അടിച്ചമർത്തലും സാധാരണക്കാർ തന്നെ ഏറ്റെടുത്തുനടപ്പാക്കും എന്ന് അവരറിഞ്ഞിരുന്നു. ഹിറ്റ്ലറുടെ നാസിപ്പടയും മുസ്സോളിനിയുടെ കറുപ്പുസേനകളും ചെയ്തിരുന്ന തന്ത്രം തന്നെ.

1910-വരെ ബ്രിട്ടീഷുകാരെ ശത്രപക്ഷമായി കണ്ട സവർക്കർ, അതിനായി മുസ്ലിങ്ങളെ കൂട്ടു പിടിക്കുന്നതിൽ തെറ്റില്ലെന്നു കരുതിയ ചിത്പവൻ അധികാര മോഹി, 1923-ൽ ‘ഹിന്ദുത്വയുടെ സത്ത’ (The Essentials of Hindutva)എന്ന ന്യൂനപക്ഷ മതവിരുദ്ധ പുസ്തക രചനയിലേക്ക് എത്തിച്ചേർന്നതെങ്ങനെ? ഒന്നര ദശകത്തോളം നീണ്ട  ആൻഡമാൻ ജയിൽവാസവും അവിടെ നിന്ന് പുറത്തിറങ്ങാൻവേണ്ടി ബ്രിട്ടിഷ് അധികാരികളോടുള്ള നിരന്തര മാപ്പപേക്ഷകളും അതിനുവേണ്ടി അനുസരിക്കാൻ ബാധ്യസ്ഥമായ നിബന്ധനകളും ആ വിപ്ലവനായകനെ ബ്രിട്ടീഷ് സേവകനാക്കി പരിവർത്തിപ്പിച്ചിരുന്നു. ജയിൽ മോചിതനായി എത്തുമ്പോഴേക്കും ദേശീയ വിമോചന പ്രസ്ഥാനം ഗാന്ധിയുടെ മതാതീതമായ, തൊഴിലാളി സൗഹൃദപരവും ഒരളവുവരെ അധ:സ്ഥിത വിമോചനപരവുമായ ആശയങ്ങൾ ഉൾക്കൊണ്ട്  മുന്നോട്ടു പോവുന്നുമുണ്ടായിരുന്നു. ഇതിനോടെതിരിടാൻ വ്യാജമായ ഹിന്ദു ഐക്യ സിദ്ധാന്തവും തീവ്ര ദേശീയതയും തന്നെയാണ് കരണീയം എന്നു കണ്ടെത്തുകയാണ് ‘ഹിന്ദുത്വ’ യിലൂടെ സവർക്കർ. പുറം നോട്ടത്തിൽ ഗാന്ധിയൻ ആശയങ്ങളിലുള്ളവയെല്ലാം സവർക്കറിസത്തിലുമുണ്ട്.

ഉദാഹരണങ്ങളിതാ –

  • ദേശീയത: ഗാന്ധിയുടേത് ഒന്നിപ്പിക്കലിൻ്റെ ദേശീയതയെങ്കിൽ സവർക്കറിസത്തിൽ വിഭജിക്കലിൻ്റെ ദേശീയതയാണ് എന്നു മാത്രം.
  • പാരമ്പര്യാഭിമാനം: ഗാന്ധിയുടേത് മതാതീത ആത്മീയ ഭക്തിധാരയെപ്പററിയും ഗീതയും ഖുറാനും, ബൈബിളും കൈകോർത്ത ദർശനങ്ങളെപ്പറ്റിയുമുള്ള അഭിമാനമെങ്കിൽ, ഹിന്ദുത്വയുടേത് ബ്രാഹ്മണിസത്തിൻ്റെ മനുഷ്യവിഭജന സങ്കൽപ്പം മാത്രം. ഹിന്ദു ഏകീകരണം എന്ന വ്യാജ വാഗ്ദാനത്തിനുള്ളിൽ ബ്രാഹ്മണ മേധാവിത്വവും ജാതീയതയും അന്യമത വിരോധവും മാത്രം. ഭൂരിപക്ഷമാകാൻ വേണ്ടി മാത്രം സെൻസസിലൂടെ ഹിന്ദുക്കളാക്കിയ അവർണ മനുഷ്യരും ആദിവാസികളും ചതി മനസ്സിലാക്കാൻ വൈകുവോളം നിലനിൽക്കുന്ന അധികാര സങ്കൽപ്പം.
  • രാമഭക്തി: ഗാന്ധിക്കും രാമനുണ്ട്. അത് ഹിന്ദുത്വയുടെ വില്ലു കുലയ്ക്കുന്ന വീരസങ്കൽപ്പവുമായി യോജിക്കാത്തത്.
  • ഭഗവത്ഗീത: ഗാന്ധിയും ഗീത ഇഷ്ടപ്പെട്ടു. അതിലെ അനാസക്തി യോഗം ആന്തരവൽക്കരിച്ചു കൊണ്ട്. ഹിന്ദുത്വയ്ക്കാകട്ടെ ജാതി വിഭജനം ദൈവകൽപ്പിതമെന്നതിനു സ്ഥിരീകരണം നൽകുന്ന, ശത്രുഹത്യ പുണ്യമായി കരുതാൻ ബലമേകുന്ന, ഗ്രന്ഥമാണതെന്ന നിലയിലും.
  • പശു സംരക്ഷണം: മനുഷ്യനേയും കവിഞ്ഞു നിൽക്കുന്ന സഹജീവി സ്നേഹത്തിൻ്റെ അടയാളമാണ് ഗാന്ധിജിയിലെങ്കിൽ, മനുഷ്യരെ കൊന്നും പശുവിനെ സംരക്ഷിക്കുന്ന കപടഭക്തിയാണ് ഹിന്ദുത്വയ്ക്ക്.
  • സ്വദേശിപ്രസ്ഥാനം: ഗാന്ധിയുടെ സ്വദേശി പ്രസ്ഥാനത്തിൽ സ്വാശ്രയത്വമെന്നപോലെ മനുഷ്യസമത്വബോധവുമുണ്ട്. ശത്രുവിനെപ്പോലും ഹിംസിക്കരുത് എന്ന ആശയമുണ്ട്. ശത്രുസംഹാരവും സവർണ സംസ്കൃതിയെ തിരിച്ചുപിടിക്കലുമാണ് ഹിന്ദുത്വയുടേത്.


ജാതിയെ തള്ളിപ്പറയാത്ത ഗാന്ധിജിയാണ് ഏറെ വിമർശിക്കപ്പെട്ട ഗാന്ധി. ഹിന്ദു മതത്തെത്തന്നെ ആയുധമാക്കി മറുപക്ഷത്ത് ബ്രാഹ്മണിസം നിന്നപ്പോൾ ഹിന്ദുവായിത്തന്നെ നിലകൊണ്ടുള്ള  സാവകാശ മന:പ്പരിവർത്തനശ്രമങ്ങളെ കരണീയമായിട്ടുള്ളു എന്ന് ഗാന്ധിജി കരുതിയിരുന്നിരിക്കാം. ഗാന്ധിയെ ഗാന്ധിയിൽ നിന്നു കൊണ്ടു തന്നെ വിശകലനം ചെയ്യണം എന്ന് ഗാന്ധി പഠിതാക്കൾ പറയുന്നതും അതുകൊണ്ടുതന്നെ. ഗാന്ധിയൻ ആശയങ്ങൾ ഉപയോഗിച്ചുതന്നെ ഗാന്ധിയെ സ്വന്തമാക്കാൻ അധികാരസ്ഥാനത്തിരിക്കുന്ന ഹിന്ദുത്വപ്രത്യയശാസ്ത്രക്കാർക്ക് കഴിയുന്നതും ഈ ഉപരിപ്ലവ സമാനതകളാൽ. അന്ധമായ മുസ്ലിം സ്നേഹം കൊണ്ട് വിഭജനത്തിനു കാരണക്കാരനായി എന്ന കുറ്റം മാത്രമായി നെഞ്ചു തുളച്ച ആ വെടിയുണ്ടകളുടെ ന്യായീകരണം.

ഗാന്ധിജിയെ ഏററവുമടുത്തറിഞ്ഞ സുശീല നയ്യാർ പോലും ഗാന്ധിയോടൊരിക്കൽ ചോദിക്കുന്നുണ്ട്- “അവർ പറയുന്ന കാര്യങ്ങളിൽ എന്താണ് തെറ്റ്, താങ്കൾ പറയുന്നവ തന്നെയല്ലേ അവ?”

ഗാന്ധിയുടെ ഉത്തരം ഇങ്ങനെ – “സുശീലയ്ക്കറിയാഞ്ഞിട്ടാണ്. അവർ നാസികളെപ്പോലെ, ഇറ്റാലിയൻ ഫാസിസ്റ്റുകളെപ്പോലെ കറുപ്പു കുപ്പായക്കാരാണ് .”

വാസ്തവത്തിൽ ഈ സന്ദേഹം, അല്ലെങ്കിൽ സന്ദേഹമില്ലായ്മ ഇന്നും ഇന്ത്യൻ മനസ്സിൽ നിലനിർത്താനാവുന്നു എന്നതാണ് ഒരു നൂറ്റാണ്ടിനെ അതിജീവിച്ച ഈ നിഗൂഢപ്രത്യയശാസ്ത്രത്തിൻ്റെ വിജയം. സാംസ്കാരിക തലത്തിലാണ് അതിൻ്റെ പ്രവർത്തനം. വെറും മതവൈരത്തിൻ്റെ തലത്തിലേക്ക് സംഘർഷങ്ങളെ ചുരുക്കിക്കെട്ടുകയും ഹിന്ദു ഐക്യബോധവും പാരമ്പര്യാഭിമാനവും ചരിത്രത്തെ അട്ടിമറിച്ചുകൊണ്ടെങ്കിൽ അങ്ങനെയും, നിലനിർത്തി ഒരു ഹിന്ദു രാഷ്ട്ര നിർമ്മിതി തന്ത്രം! ഹിന്ദുക്കളായി ഇന്ന് വിളിക്കപ്പെടുന്ന ബഹുഭൂരിപക്ഷത്തെക്കൂടി അരക്ഷിതരാക്കാനിരിക്കുന്ന അക്രാമക ഹിന്ദുത്വ രാഷ്ട്രീയം.

മുഴുവൻ മുങ്ങും മുമ്പേ സത്യങ്ങളെ തിരിച്ചറിയാൻ ഗോപീകൃഷ്ണൻ്റെ ഈ പുസ്തകം വായനക്കാരെ സഹായിക്കും. വ്യാപകമായി ഇത് വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും വേണം. വായനശാലകൾക്ക് അതിൽ വലിയ പങ്കുവഹിക്കാനാവും, ഹിന്ദുത്വപ്രത്യയശാസ്ത്രം അതിൻ്റെ ഭാരവാഹികളെക്കൂടി, സാംസ്കാരിക പ്രവർത്തകരെക്കൂടി വിഴുങ്ങിത്തീരുംവരെ! ഭയം അവരെയും ഭരിച്ചു തുടങ്ങും വരെ!


Latest articles