
ആശാ തൊഴിലാളി സമരത്തിന്റെ 100-ആം ദിവസം (2025 മേയ് 20) നിലമ്പൂർ ആദിവാസി ഭൂസമരം രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. എം.എ ബിന്ദു നയിക്കുന്ന ആശാ സമരവും ബിന്ദു വൈലാശ്ശേരി നേതൃത്വം കൊടുക്കുന്ന ആദിവാസി ഭൂസമരവും കേരളത്തിലെ തൊഴിലാളിസ്ത്രീകളുടെ സമരോൽസുക പ്രതീകങ്ങളാണ്..!
വിവിധങ്ങളായ സുപ്രീം കോടതി വിധികളിൽ പ്രതിപാതിക്കുന്നതുപോലെ ആദിവാസികൾക്ക് അവകാശപ്പെട്ട മുഴുവൻ ഭൂമിയും വിതരണം ചെയ്യുക, വനാവകാശനിയമം നടപ്പിലാക്കുക, പെസ ആക്റ്റ് നടപ്പാക്കുക എന്നീ ആവശ്യങ്ങളുമായി നിലമ്പൂരിലെ ITDP മലപ്പുറം ജില്ലാ ഓഫിസിന് മുന്നിൽ 2023 മേയ് 10 മുതൽ ഭൂമിക്ക് വേണ്ടി ഇരുന്നൂറോളം ആദിവാസി കുടുംബങ്ങൾ സമരം ആരംഭിച്ചിരുന്നു. ആദിവാസി തൊഴിലാളി സ്ത്രീയായ ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിൽ 314 ദിവസം സമരക്കാര്‍ പട്ടിണി സമരം കിടക്കുകയുണ്ടായി.
പലവിധത്തിൽ സമരത്തെ അവഗണിക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ ആ സമരപോരാളികൾക്ക് മുന്നിൽ സർക്കാരിന് മുട്ട് മടക്കേണ്ടി വന്നു. ഒരു ഇലക്ഷൻ കാലമായതുകൊണ്ടുകൂടിയാണ് അത് സംഭവിച്ചത്. 2024 മാർച്ച് 18-ന് മലപ്പുറം കളക്ടർ ചർച്ചക്ക് തയ്യാറാവുകയും, “നിലവിൽ സമരത്തിൽ തുടർന്നിരുന്ന 60 കുടുംബങ്ങൾക്ക് 50 സെന്റ് വീതം ഭൂമി ആറുമാസത്തിനകം നൽകാം” എന്ന ധാരണയിൽ ഒപ്പിടുകയും ചെയ്‌തു. സമരസമിതി ആവശ്യപ്പെട്ടപോലെ കണ്ണംകണ്ടിയിലേയും നെല്ലിപ്പൊയിയിലെയും ഭൂമി നൽകാമെന്നും 50 സെന്റിന്റെ പ്ലോട്ടുകൾ തിരിക്കുന്ന സർവ്വേ പ്രവർത്തികളിൽ സമിതിയുടെ സാനിധ്യം ഉറപ്പാക്കാമെന്നും വ്യവസ്ഥയിലുണ്ടായിരുന്നു. എന്നാൽ പിന്നീട് ഒരു വിവരങ്ങളും അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഇലക്ഷൻ കാലവും കഴിഞ്ഞുപോയി.
ഈ വാഗ്ദാന ലംഘനം ഏഴ് മാസം പിന്നിട്ടപ്പോൾ 2024 ഒക്ടോബർ 19-ന് ആദിവാസി ഭൂസമര സമിതി വീണ്ടും കളക്ടറെ സമീപിച്ചു. ഓരോ സാങ്കേതിക കാര്യങ്ങൾ പറഞ്ഞു വീണ്ടും പറ്റിക്കാനുള്ള ശ്രമമായപ്പോൾ രണ്ട് മണിക്കൂർ നീണ്ടുനിന്ന സമരത്തിൽ ഒക്ടോബർ മാസം 30-നകം കാര്യങ്ങൾക്ക് തീർപ്പുണ്ടാക്കാം എന്ന ITDP ഓഫീസറുടെ രേഖമൂലമുള്ള ഉറപ്പിന്മേൽ അന്നും തിരിച്ചു പോരേണ്ടി വന്നു. ഈ ഉറപ്പ് ഇനിയും ലംഘിക്കപ്പെട്ടാൽ ശക്തമായ സമരപരിപാടിയിലേക്ക് നീങ്ങുമെന്ന് സമരസമിതി അന്ന് പ്രഖ്യാപിച്ചിരുന്നു.

2024 നവംബർ 4-ന് വീണ്ടും കളക്ടറെ കാണാൻ സമരസമിതി ഒന്നടങ്കം ചെല്ലുകയും മുതിർന്ന സാമൂഹ്യ പ്രവർത്തകൻ ഗ്രോ വാസുവിന്റെ നേതൃത്വത്തിൽ ബിന്ദു വൈലാശ്ശേരിയും ഗിരിദാസ്സനും മറ്റ് സമരപ്രവർത്തകരും കളക്ടറോട് സംസാരിക്കുകയും ചെയ്തു. ഡിസംബർ 31-ഓടു കൂടി പട്ടയം കൈമാറിതുടങ്ങും എന്ന് വീണ്ടും മറ്റൊരു വാഗ്ദാനം നൽകി, വീണ്ടും മടങ്ങി.
ആ സമയപരിധിയും ലംഘിക്കപ്പെട്ട് അഞ്ച് മാസം കഴിയാനാവുമ്പോൾ 2025 മേയ് 20-ന് നിലമ്പൂർ ആദിവാസി ഭൂസമര സമിതി പ്രവർത്തകർ കളക്ടറെ കാണാൻ പോവുകയും, വീണ്ടും മൂന്ന് മാസകാലാവധി ചോദിക്കാൻ കളക്ടർ ശ്രമിക്കുകയും ചെയ്തു. തുടർച്ചയായ വാഗ്ദാലംഘനത്തെ മുൻനിർത്തി ഇനിയും സമയം നീട്ടാനാവില്ല എന്ന് സമരസമിതി തീർത്ത് പറഞ്ഞതോടെ ചർച്ച പരാജയപ്പെടുകയും സമരപരിപാടികളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ തീരുമാനിക്കുകയും ചെയ്തു. മലപ്പുറം കളക്ടറേറ്റിന് സമീപത്ത് പന്തല് കെട്ടി സമരം ആരംഭിച്ചിട്ട് ഇന്നേക്ക് ഒൻപത് ദിവസമാവുന്നു.
അന്ന് നിലമ്പൂരിലെ ITDP ഓഫീസിന് മുൻപിലായാലും ഇപ്പോൾ മലപ്പുറം കളക്ടറേറ്റിന് മുൻപിലായാലും, സമരപോരാളികൾ അതിജീവനത്തിനായി പോരാട്ടത്തിൽ തന്നെയാണ്. സമരസ്ഥലത്ത് തന്നെ ഭക്ഷണം ഉണ്ടാക്കുകയും; കഞ്ഞി, ഉപ്പുമാവ്, ചക്കപുഴുക്ക്, ഉണക്കമീൻ, അച്ചാർ എന്നിവ കൊണ്ട് വിശപ്പ് മാറ്റുകയുമാണ്. ഫോൺ ചാർജ് ചെയ്യാനും ടോയ്ലെറ്റ് സംവിധാനത്തിനും അടുത്തുള്ള കടകളെയാണ് ആശ്രയിക്കുന്നത്. കുളിക്കാനും അലക്കാനും ഒരു കിലോമീറ്റർ അകലെയുള്ള കുളത്തിൽ പോകുന്നു. മറ്റ് സഹായങ്ങൾ ചെയ്യാൻ പിന്തുണയുമായി സാമൂഹ്യ-രാഷ്ട്രീയ സംഘടനകൾ മുന്നോട്ട് വന്നിട്ടുണ്ട്. അവർ സമരപന്തൽ സന്ദർശിക്കുകയും അവശ്യസാധനങ്ങൾ എത്തിക്കുകയും സമരത്തിൽ ഐക്യപ്പെടുകയും കൂടെനിൽക്കുകയും ചെയ്യുന്നു.

അതിജീവനത്തിനും ആത്മാഭിമാനത്തിനുമായുള്ള ഈ സമരം മുന്നോട്ട് കൊണ്ടുപോകാൻ ഒട്ടും എളുപ്പമല്ല. മഴയത്തും കാറ്റത്തും ഉണങ്ങാത്ത വസ്ത്രങ്ങൾ ധരിച്ച് അസുഖം വരുകയും, പനിയും ജലദോഷവും പിടിക്കുകയും, മൂത്രമൊഴിക്കാൻ പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലൂടെ, നിശ്ചയദാർഢ്യത്തെ മുറുക്കെ പിടിച്ചു മുന്നോട്ട് പോകുകയാണ് സമരപ്പോരാളികൾ. “എങ്ങളെ മണ്ണ് എങ്കൾക്കു” എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് കാലങ്ങളായി ആദിവാസി ജനത തെരുവിലാണ്. അവരോട് നീതി പാലിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്.
ആദിവാസി ഭൂസമരസമിതി സമരങ്ങളാരംഭിച്ച ശേഷം കേരള സർക്കാർ ധൃതിപ്പെട്ട് പട്ടയമേളകൾ നടത്തുകയും ഒട്ടേറെ ആദിവാസി കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്ത വീമ്പ് പറയുകയും ചെയ്തിട്ടുണ്ടെങ്കിലും, വാസതവം മറ്റൊന്നാണ്. നിലമ്പൂർ ആദിവാസി ഭൂസമരത്തിന്റെ തുടക്കഘട്ടം മുതൽ ഉണ്ടായവരിൽ നിന്ന് വിട്ടുപോയവരും അല്ലാത്തവരുമായ ആദിവാസി കുടുംബങ്ങൾ ഇപ്പോഴും ഭൂരഹിതരാണ്. ചിലർക്ക് ‘ഒരു തുണ്ട് കടലാസ്’ കയ്യിലുണ്ട് എന്നുമാത്രമേ വ്യത്യാസമുള്ളൂ. സ്വന്തം ഭൂമിയിൽ വീട് വയ്ക്കാനോ കൃഷി ഇറക്കാനോ കഴിയുന്ന സ്ഥിതിയിലേക്ക് ഇപ്പോഴും കാര്യങ്ങൾ എത്തിയിട്ടില്ല. അവിടെയാണ് നിലമ്പൂർ ആദിവാസി ഭൂസമരത്തിന്റെയും ആശാ തൊഴിലാളി സമരത്തിയുമൊക്കെ പ്രസക്തിയും. സമരത്തെ ഭയക്കുന്ന ഭരണകൂടങ്ങൾ അടിച്ചമർത്താൻ ഏതറ്റം വരെയും പോകുമെന്ന് ചരിത്രയാഥാർഥ്യമാണ്. അതിനെ മറികടന്ന് ബഹുജനങ്ങൾ ചരിത്രം സൃഷ്ടിക്കുകയും വിപ്ലവങ്ങൾ തീർക്കുകയും ചെയ്തിട്ടുണ്ടെന്നത് അതിനേക്കാൾ തിളക്കമുള്ളതും ഊർജ്ജം പകരുന്നതുമായ സത്യമാണ്.
